ജമാഅത്തെ
ഇസ് ലാമിയും പാരാസൈറ്റിക് സ്ട്രാറ്റജിയും
സ്വാശ്രയികളാവുന്നതുവരെ തന്റെ കുഞ്ഞുങ്ങൾ അക്രമിക്കപ്പെടാതിരിക്കാനും
സുരക്ഷിതമായി വളരാനും സുശക്തവും സുരക്ഷിതവുമായ മറ്റു പക്ഷികളുടെ കൂടുകളിൽ കുയിലുകൾ
മുട്ടയിടുന്നത് ഒരുതരത്തിലുള്ള പാരാസൈറ്റിസം, അഥവാ ഇത്തിൾക്കണ്ണി രീതിയാണ്. ഇതിനെ പക്ഷികളുടെ
എവല്യൂഷണറി സ്ട്രാറ്റജിയായും മനസിലാക്കാം. പല കഴിവില്ലായ്മകളെയും അതിജീവനശേഷികളെയും
മറികടക്കാനുള്ള തന്ത്രം. തന്റെ തലമുറയെ ഒളിച്ചുകടത്താനുള്ള തന്ത്രം.
പ്രകൃതിയിൽനിന്നു പലതും കണ്ട് അനുകരിക്കുന്ന മനുഷ്യർ
തന്റെ രാഷ്ട്രീയ വ്യവഹാരങ്ങളിലും ഇതു പ്രയോഗിച്ചു വരുന്നുണ്ട്. സമകാലിക കേരളീയ രാഷ്ട്രീയത്തിൽ
ഈ അതിജീവന സമരതന്ത്രം കൃത്യമായി പ്രയോഗിച്ചുവരുന്നത് ജമാഅത്തെ ഇസ് ലാമിക്കാരാണ്.
1941ൽ ഇവരുടെ ആരംഭം തൊട്ടിന്നേവരെയുള്ള വളർച്ചയും തളർച്ചയും കൂട്ടുകെട്ടുകളും സഹോദര
സംഘടനകളുടെ രൂപീകരണവും സൂക്ഷ്മമായി പരിശോധിച്ചാൽ മനസിലാക്കാനാവുക, അതിജീവനത്തിനു വേണ്ടിയുള്ള
പാരാസൈറ്റിക് സ്ട്രാറ്റജി ഇത്ര ഫലപ്രദമായി ആവിഷ്കരിക്കാൻ മറ്റാർക്കും ഒരുപക്ഷേ സാധിച്ചിട്ടില്ലെന്നു
തന്നെയായിരിക്കും.
ഇത്തരമൊരു രാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമായി തങ്ങളുടെ
സ്ഥാപകനേതാവിനെ വരെ പൊതുമധ്യത്തിൽ തള്ളിപ്പറയുന്ന സാഹചര്യത്തിൽ കേരള ജമാഅത്തെ ഇസ് ലാമി
എത്തിനിൽക്കുമ്പോൾ ഊറിച്ചിരിക്കാനല്ലാതെ മറ്റെന്തിനു സാധിക്കും? തങ്ങളുടെ പ്രത്യയശാസ്ത്രം
വ്യക്തമായി എഴുതി അനവധി പുസ്തകങ്ങളിലായി പ്രസിദ്ധീകരിച്ച് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക
അംഗത്വത്തിന് നിർദേശിക്കുന്ന പുസ്തകങ്ങളിൽ ഇവരിന്നു തള്ളിപ്പറഞ്ഞ മൗദൂദിയുണ്ട്. ഇനി
മൗദൂദിയെ തള്ളിപ്പറഞ്ഞാലും സയ്യിദ് ഖുതുബിനെയും ഹസനുൽ ബന്നയെയും ഇവർ തള്ളിപ്പറയുമോ?
അഥവാ ആഗോളാടിസ്ഥാനത്തിലുള്ള മുസ് ലിം ബ്രദർഹുഡ് രാഷ്ട്രീയത്തെ ഇവർ തള്ളിപ്പറയുമോ?
ഇനി അത്തരത്തിൽ സമൂല സൈദ്ധാന്തിക പരിവർത്തനം കേരളാ
ജമാഅത്തെ ഇസ് ലാമിക്ക് സംഭവിച്ചിട്ടുണ്ടെങ്കിൽ ഇന്ത്യൻ ഭരണഘടനയും അംബേദ്കറിന്റെ ജാതി
ഉന്മൂലനവും കേരളത്തിലെ പാരമ്പര്യ സുന്നികളുടെ വിശ്വാസ- കർമശാസ്ത്ര ഗ്രന്ഥങ്ങളും നിർദേശിക്കട്ടെ.
അല്ലാത്തപക്ഷം, ജമാഅത്തെ ഇസ് ലാമിയോടുള്ള ഭയവും അവിശ്വാസവും ചരിത്രമറിയുന്ന, ചിന്തിക്കുന്ന
ഒരു ന്യൂനപക്ഷത്തിലെങ്കിലും അവശേഷിക്കും.
തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെയും അതിന്റെ ഉപജ്ഞാതാവിൻ്റെയും
അതിജീവനശേഷി നഷ്ടമായിരിക്കുന്നു എന്ന പ്രകടമായ പ്രഖ്യാപനം തന്നെയാണ് കേരളാ ജമാഅത്തെ
ഇസ് ലാമി അമീറിൽ നിന്നുണ്ടായിരിക്കുന്നത് എന്നതിൽ സംശയിക്കാനില്ല. അതിനാൽ ഇത്തരം, അതിജീവനശേഷിയില്ലാത്ത
രാഷ്ട്രീയങ്ങൾ, സത്യത്തിൻ്റെയും നന്മയുടെയും ധാർമിക സംഹിതകളില്ലാത്ത ഇത്തിൾക്കണ്ണി
രാഷ്ട്രീയങ്ങൾ, സുശക്തവും സുദൃഢവുമായ ധാർമിക രാഷ്ട്രീയ സംഹിതകളുടെ കൂട്ടിൽ വന്ന് അവരുടെ
വിത്തു പാകാൻ ശ്രമിക്കുന്നത് വേഷം മാറലും ഭാവിയിൽ ഇവയെ കൂടി നശിപ്പിച്ച് കൈയേറുന്നതിനുമാണ്.
കേരളത്തിലെ മുസ് ലിം ലീഗിന് ഇതുവരെയായും ഞങ്ങൾ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ
അനുയായികളല്ലെന്നോ ഞങ്ങളുടെ ആദർശം സ്ഥാപക നേതാവിന്റേതല്ല എന്നോ അദ്ദേഹത്തിന്റേതല്ല
ഞങ്ങളുടെ അവസാന വാക്കെന്നോ പറയേണ്ട സാഹചര്യമുണ്ടായതായി അറിവില്ല. കാരണം, ഇഹ്സാനികമായ
അദ്ദേഹത്തിന്റെ രാഷ്ട്രീയം ക്രാന്തദർശിതത്വത്തിൽ ഊന്നിക്കൊണ്ടുള്ളതായിരുന്നു. അതുകൊണ്ടുതന്നെയായിരിക്കണം,
ഖാഇദേ മില്ലത്തിനെ നിരന്തരമായി പരാമർശിച്ചുകൊണ്ട് തങ്ങളുടേതാക്കാനുള്ള ശ്രമങ്ങൾ ഡൽഹി
ക്യാംപസുകളിൽ ജമാഅത്തെ ഇസ് ലാമിയുടെ കുട്ടി നേതാക്കളിൽ നിന്നുണ്ടാവുന്നത്. കാരണം, ഉത്തരേന്ത്യയിലെ
ക്യാംപസുകളിൽ മൗദൂദിയുടെ പേരു പറഞ്ഞ് വോട്ടു പിടിക്കുന്നതിലും എളുപ്പം ഖാഇദേ മില്ലത്തിന്റെ
പേരു പറഞ്ഞ് വോട്ടു ചോദിക്കാനാണ്. ചുരുക്കിപ്പറഞ്ഞാൽ, താത്കാലികമായി തള്ളിപ്പറഞ്ഞാലും
ജമാഅത്തെ ഇസ് ലാമിയുടെ സത്തയും സ്വത്വവും മൗദൂദിസത്തിൽ തന്നെയെന്നു സാരം. സമകാലിക രാഷ്ട്രീയ
സാഹചര്യത്തിനനുസരിച്ച് ഫാസിസത്തെയും സാമ്രാജ്യത്വത്തെയും എതിർക്കുന്നതിനായി ആരുടെയൊക്കെ
കൂടെ ചേർന്നാലും ഒറ്റയ്ക്കു ചിറകു വിരിക്കാനാകുമ്പോൾ മൗദൂദിസത്തിലേക്കു തന്നെയേ ജമാഅത്തെ
ഇസ് ലാമിക്കു ചേക്കാറാനാവൂ. കാരണം, ഇവരുടെ രൂപീകരണത്തിലും പ്രവർത്തനത്തിലും വ്യക്തമായ
അജൻഡയുണ്ട്. അത്, കേവലം കേരള രാഷ്ട്രീയമോ ഇന്ത്യൻ രാഷ്ട്രീയമോ മാത്രമല്ല, പകരം ആഗോളാടിസ്ഥാനത്തിൽ
തന്നെയുള്ള ബൗദ്ധിക വ്യവഹാരങ്ങളിലൂടെ മുസ് ലിംകളുടെ രാഷ്ട്രീയമായ സമചിത്തതയെ നിർജീവമാക്കി
ഭയവും അരക്ഷിതത്വവും വളർത്താനും വ്യവസ്ഥാപിത ഭരണകൂടങ്ങളോട് വെറുപ്പും അരക്ഷിതത്വവും
നിലനിർത്തുന്നതിനും വേണ്ടിയുള്ളതാണ്. ഇതിനു പിന്നിലെ അജൻഡയെന്തെന്നുള്ളതിന്റെ താത്പര്യം
സമസ്തയുടെ അറുപതാം വാർഷിക പ്രഭാഷണത്തിൽ പണ്ഡിതവര്യൻ ശംസുൽ ഉലമ വ്യക്തമാക്കിയിട്ടുണ്ട്.
ചിന്തിക്കുന്നവർക്ക്
പ്രകൃതിയിലും ദൃഷ്ടാന്തമുണ്ട്.
നമ്മളെല്ലാരും പക്ഷികളല്ലേ എന്ന് പറഞ്ഞ് ചിരിച്ച്
കാണിച്ചാലൊന്നും കാക്കയുടെ മുമ്പിൽവച്ച് കുയിൽ കാക്ക കൂട്ടിൽ മുട്ടയിടില്ല, അതിനുള്ള
ധൈര്യം ആ പക്ഷിക്കില്ല. എന്നാൽ ചില പഠനങ്ങൾ അന്വേഷിച്ചത് കുയിൽ പോലുള്ള പരോപജീവികൾ
മറ്റുള്ള പക്ഷികളുടെ കൂട്ടിൽ ഇത്തരത്തിലുള്ള കൈയേറ്റം നടത്തുമ്പോൾ അവർ എന്തുകൊണ്ട്
പ്രതികരിക്കുന്നില്ലെന്നാണ്. മാഫിയ ഹൈപ്പോതിസീസ് ഇതിനെ വിശദമാക്കുന്നത് ഇങ്ങനെ: ആതിഥേയ
പക്ഷികൾ അനധികൃതമായി എത്തുന്ന, മുട്ടകൾ തന്റേതല്ലെന്നു മനസിലാക്കി കൊത്തി താഴെയിട്ടാൽ
ഈ പരോപ ജീവികൾ (കുയിൽ) വന്ന് ഇവരുടെ കൂടും അതിലെ മുട്ടകളെയും നശിപ്പിക്കും എന്നതു കൊണ്ടാണ്.
ഒരു വിഭാഗം ഗവേഷകർ ഈ നിരീക്ഷണത്തെ പിന്താങ്ങുന്നുണ്ട്. അഥവാ, നശീകരണ മനോഭാവം,അല്ലെങ്കിൽ
പ്രതിരോധിക്കുന്നവരെ അക്രമിച്ചു വരുതിയില്ലാക്കുക (അതിനി ബൗദ്ധികമായും ശാരീരികമായും)
ഇത്തരക്കാരുടെ സ്വഭാവമാണ്.
നിലവിൽ ജമാഅത്തെ ഇസ് ലാമി കേരളത്തിൽ പ്രയോഗിക്കുന്ന
തന്ത്രവും ഇതുതന്നെയാണ്. രാജ്യത്തുടനീളം മുസ് ലിം ന്യൂനപക്ഷങ്ങളിൽ ഭരണകൂടത്തോടു ഭയവും
അരക്ഷിതാവസ്ഥയും വളർത്താനും എല്ലാ രാഷ്ട്രീയസിദ്ധാന്തങ്ങളും ആശയവ്യതിയാനങ്ങളും മറന്ന്
ഒന്നിച്ചുനിന്നാൽ മാത്രമേ ഇന്ത്യയിൽ മുസ് ലിംകൾക്ക് രക്ഷയുള്ളൂ എന്ന ധാരണ വളർത്തിയെടുക്കാനും
ജമാഅത്തിനും അവരുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സാമൂഹിക, സാംസ്കാരിക, അക്കാദമിക വ്യവഹാരങ്ങൾക്കും
സാധിച്ചിട്ടുണ്ട്. അതേസമയം തന്നെ ആർ.എസ്.എസിനോട് ചർച്ച നടത്താനും ഇവർ തയാറാണെന്നത്
ചേർത്തുവായിക്കണം. ഇനി ഇത്ര പ്രവർത്തന കാലയളവിൽ ഇന്ത്യയിൽ ഭരണത്തിലിരുന്ന ഏതു ഭരണകൂടത്തിനു
കീഴിലാണ് ഈ പ്രസ്ഥാനം വിശ്വാസവും സുരക്ഷിതത്വവും പ്രകടിപ്പിച്ചിട്ടുള്ളത്? പക്ഷേ ഈ
വാസ്തവം തിരിച്ചറിയുമ്പോഴേക്കും വലിയൊരു വിഭാഗം പുതു തലമുറ ജമാഅത്ത് വീക്ഷണത്തിന് അടിപ്പെട്ടിട്ടുണ്ടാകും.
ഇതിനു വേണ്ടി തങ്ങളുടെ മത, വിദ്യാഭ്യാസ, മാധ്യമ, സാമൂഹിക- സാംസ്ക്കാരിക സ്ഥാപനങ്ങൾ
ഉപയോഗപ്പെടുത്താൻ ജമാഅത്തെ ഇസ് ലാമിക്കു സാധിക്കുമെന്നു മാത്രമല്ല, അതിനു വേണ്ട സാമ്പത്തിക
സ്രോതസ് അവർക്കുണ്ടുതാനും. ഇനി ഒരു രാജ്യദ്രോഹ പ്രവർത്തനവും തങ്ങൾക്കെതിരേ വന്നില്ലല്ലോ
എന്നു ആത്മവിശ്വാസപൂർവം ഇവർക്കു പറയാൻ സാധിക്കും. കാരണം സായുധ പ്രവർത്തനത്തിന്റെ വഴികളിവരെന്നോ
മാറ്റിവെച്ചിട്ടുണ്ട്. പക്ഷേ സമൂഹത്തിലുടനീളം കലാപം വിതയ്ക്കാൻ ഉതകുന്ന ചിന്താഗതികളും
വീക്ഷണങ്ങളും പൊതുമധ്യത്തിലേക്ക് പ്രചരിപ്പിക്കാനാവുന്ന ശക്തമായ ആയുധങ്ങളിന്നവർക്കുണ്ട്.
വാളിനേക്കാൾ ശക്തമാണ് പേന എന്നാണല്ലോ ആപ്തവാക്യം.
തങ്ങളുടെ രാഷ്ട്രീയ പരിണാമത്തിൽ വളരെ വൈരുധ്യ അതിജീവന
തന്ത്രങ്ങൾ പുറത്തെടുക്കുന്ന ഇക്കൂട്ടർ (മൗദൂദിസ്റ്റുകൾ) ബൗദ്ധിക ചർച്ചകളിലൂടെ, പൊതുശത്രുവിനെതിരേ
ഇരകൾ ഒറ്റക്കെട്ട് എന്ന പരസ്യവാചകത്തിലൂടെ ഇന്ത്യയിൽ നടന്ന പല പ്രശ്നങ്ങളെയും പ്രതിഷേധങ്ങളെയും
അക്രമാസക്തമാക്കിയിട്ടുണ്ട് എന്ന് ഗ്രൗണ്ട് ലെവൽ അനുഭവത്തിലൂടെ വ്യക്തമായിട്ടുണ്ട്.
ഇതിനുള്ള ആൾബലം ഇവർ ഇന്ത്യയിലെ ക്യാംപസുകളിൽ നിന്നും മറ്റു ജനവാസമേഖലകളിൽ നിന്നും കണ്ടെത്തിയത്
ഇരവാദത്തിലൂടെയും ഇരബോധത്തിലൂടേയും ജനഹൃദയങ്ങളിൽ ഭയത്തെ കുത്തിവെച്ചു കൊണ്ടാണ്. ഈ ഐക്യത്തിനു
വേണ്ടി വാദിക്കുന്നവർ എന്തുകൊണ്ട് തങ്ങളുടെ പ്രതിലോമകരമായ സിദ്ധാന്തങ്ങളെ ഇന്നും തിരുത്തുന്നില്ല?
ഒറ്റക്കു നിന്നാൽ തങ്ങളുടെ സിദ്ധാന്തങ്ങളുടെ അസ്തിവാരമിളകും എന്ന ബോധ്യം കൊണ്ടല്ലേ
നിലനിൽപ്പിനു വേണ്ടി മറ്റു രാഷ്ട്രീയങ്ങൾക്കൊപ്പം ഇവർ ചേരുന്നത്? ഏറ്റവും ഒടുവിൽ, തങ്ങളുടെ
വിഷലിപ്ത സിദ്ധാന്തങ്ങൾ ഇവിടെയെല്ലാം പരത്തി ഡിസ്ട്ടോപ്യ സാക്ഷാത്ക്കരിക്കാം എന്നതുമാണ്
ലക്ഷ്യം.
മൂടില്ലാതാളി പോലെ മറ്റു സസ്യങ്ങൾക്കു മേൽ പടർന്നു
കയറി, അവ ശേഖരിച്ചതെല്ലാം ഊറ്റിക്കുടിച്ച്, അവയുടെ ഹരിതാഭമായ സ്വത്വത്തെ ഇല്ലാതാക്കി,
മൃത്യുവിന്റെ വിളറിയ മഞ്ഞച്ചായമടിക്കുന്നവരാണിവർ. രാഷ്ട്രീയ നിഷ്കളങ്കത കൊണ്ടോ രാഷ്ട്രീയ
അപക്വത കൊണ്ടോ കൊടികളെല്ലാം കൂട്ടിപ്പിടിക്കുമ്പോൾ ആലോചിക്കേണ്ടത് ആഴത്തിൽ പടർന്നൊരു
വേര് കേരളത്തിലെ മുസ് ലിം രാഷ്ട്രീയത്തിനുണ്ടെന്നാണ്. അവർക്കതില്ലെന്നും. നമ്മുടെ വിത്തുകൾ
പാകിയത് നന്മയിലും സുസ്ഥിരതയിലും ഈമാനികമായ സഹനത്തിലുമാണെന്നാണ്. അവരുടേത് ഭയത്തിലും
അരക്ഷിതാവസ്ഥയിലുമാണു താനും. കാക്ക കൂട്ടിൽ കുയിൽ മുട്ടയിട്ടാലും വിരിഞ്ഞിറങ്ങുന്ന
കുയിൽ കൂ.. കൂ.. എന്നേകരയൂ. കാ.. കാ.. എന്ന് കരയില്ല. മൂടില്ലാതാളിക്ക് ഇല്ലാത്ത മുരട്
ഒരിക്കലും ഉണ്ടാകില്ലെന്നു മാത്രമല്ല പടർന്നു കയറിയതിന്റെ മുരടറുക്കാനും അറിയാം.
ഐക്യബോധം കൊണ്ട് ഐക്യപ്പെടുന്നവരോർക്കേണ്ടത് സത്യമായ
സ്വന്തം സത്തയെ അസത്യമായ അസത്തകളിൽ ലയിപ്പിക്കരുത് എന്നാണ്. രാഷ്ട്രീയ ഇടപെടലുകളിൽ
പലപ്പോഴും പലരുമായും ഇന്റഗ്രേഷൻ വേണ്ടി വരും, എന്നാൽ അത് അസ്സിമിലേഷനാവരുത്.
.